Monday, December 28, 2009

അറുപത്തിയേഴ്

പുത്തിമാൻ
ഈ കുറിപ്പെഴുതാൻ കാരണക്കാരനായ നിസാറിനെ പറ്റി ചെറുതായൊന്ന് പറയട്ടെ... എന്റെ ചിരകാല സുഹൃത്തും ഇപ്പോഴെന്റെ സഹപ്രവർത്തകനുമായ സുബൈറിന്റെ പഴയ കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർക്കാരനായ നിസാർ, സുബൈറുമായുള്ളത്ര അടുപ്പമില്ലെങ്കിലും ആ പരിചയത്തിന് പഴക്കം ഏറെക്കുറെ അത്ര തന്നെ വരും. നല്ലവൻ, മിതഭാഷി, സൌമ്യൻ... ഇതാണ് നിസാർ. 17 വർഷത്തോളമായി ജോലി ചെയ്യുന്നത് ഒരു പാക്കിസ്ഥാനിയുടെ ടെക്സ്റ്റൈൽ ട്രേഡിങ്ങിൽ.

ഈ ഡിസംബറിലായിരുന്നു കമ്പനി മാനേജരുടെ മകന്റെ വിവാഹ പാർട്ടിയിൽ പങ്കെടുക്കുവാനായി നിസാർ ജയ്പൂരിലേക്ക് പോയത്. കല്യാണവും കൂടാം, കുറച്ച് ദിവസം ആഗ്രയുൾപ്പെടെയുള്ള സ്ഥലങ്ങൾ ഒന്ന് കാണുകയും ചെയ്യാം എന്നതായിരുന്നു നിസാറിന്റെ ഉദ്ദേശം.

പാർട്ടി കഴിഞ്ഞ ദിവസം മുതൽ കമ്പനിയിലുള്ളവർക്കും ഇവിടെ (ദുബായ്) യുള്ള കൂട്ടുകാർക്കും നിസാറിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെയായി, മിക്കപ്പോഴും മൊബൈൽ സ്വിച്ച് ഓഫ് ആയിരിക്കും... ഇനി എടുത്താൽ തന്നെ നിസാറല്ലാത്ത മറ്റൊരാൾ റോങ്ങ് നമ്പറെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയും ചെയ്യും. പലരും മാറി മാറി ട്രൈ ചെയ്തിട്ടും ഒരേ ഫലം തന്നെ. നാട്ടിലേക്ക് വിളിച്ചന്വേഷിക്കാനാണെങ്കിൽ കൂട്ടുകാർക്ക് ശങ്ക, ഇനിയെന്തെങ്കിലും പ്രശ്ന്മാണെങ്കിലോ, അത് വീട്ടുകാർ അറിഞ്ഞിട്ടില്ലെങ്കിലോ! അങ്ങിനെയാണ് സുബൈറിനെ നിസാറിന്റെ കമ്പനിയിലെ കൂട്ടുകാർ വിളിച്ച് വിവരം പറയുന്നത്.

സുബൈർ അവന്റെ മൊബൈലിൽ നിന്ന് വിളിച്ചപ്പോഴും വേറൊരാളാണ് എടുത്തത്, റോങ്ങ് നമ്പറെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യാനൊരുങ്ങിയ അയാളോട് സുബൈർ പറഞ്ഞു ‘നിസാറിനോട് പറയ്, ഇത് സുബൈറാണെന്ന്‘ അങ്ങിനെ അവസാനം നിസാറിനെ ലൈനിൽ കിട്ടി.

എന്താ പ്രശ്നം എന്ന് തിരക്കിയ സുബൈറിനോട് നിസാറാ കഥ പറഞ്ഞു...

മാനേജരുടെ മകന്റെ കല്യാണ പാർട്ടിക്ക് അവരുടെ പാക്കിസ്ഥാനിയായ ബോസ്സും ജയ്പൂരിൽ വന്നിട്ടുണ്ടായിരുന്നു. കേരളത്തെ കുറിച്ച് കേട്ടറിഞ്ഞ് നല്ലൊരു ചിത്രം മനസ്സിൽ പതിഞ്ഞിട്ടുള്ള അയാൾക്ക് കേരളം കാണണം എന്നാഗ്രഹം. അതിനാൽ നിസാർ തിരിച്ച് പോകുമ്പോൾ അയാളും നിസാറിനോപ്പം കേരളത്തിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചു.

‘ഇപ്പഴത്തെ ഈ സാഹചര്യത്തിൽ ഞാനെങ്ങനെ പാക്കിസ്ഥാനിയായ ബോസ്സുമായി കേരളത്തിലേക്ക് പോകും, ബോസ്സിനോടെങ്ങിനെ കൂടെ വരേണ്ട എന്ന് പറയും... അതിനാൽ കല്യാണം കഴിഞ്ഞ പാടെ അവിടുന്ന് മുങ്ങി... വീട്ടിൽ നിന്നുള്ള ഫോൺ കോൾ ഒഴികെ ഒന്നും അറ്റൻഡ് ചെയ്യാതായി... ഓഫീസിൽ നിന്നോ മറ്റോ വിളിക്കുന്നത് ബോസ്സിന് വേണ്ടിയാണോ എന്നറിയില്ലല്ലോ... തിരിച്ച് ഓഫീസിൽ ചെല്ലുമ്പോൾ പറയാൻ എന്തെങ്കിലും കാരണം കണ്ട് പിടിക്കണം’

ചിരിച്ച് കൊണ്ടീ കഥ സുബൈർ അവതരിപ്പിച്ചപ്പോൾ എനിക്കും ചിരിക്കാതിരിക്കാനായില്ല. പക്ഷെ, അത് കാലത്തിന്റെ മുഖത്ത് നോക്കിയുള്ള ഒരു മണ്ടൻ ചിരിയായിരുന്നു.

ഇക്കാലത്ത് നല്ലൊരു ദേശസ്നേഹിയായിരിക്കാൻ കറകളഞ്ഞ രാജ്യസ്നേഹവും പിറന്ന മണ്ണിനോടുള്ള കൂറും മാത്രം പോര, അത്യാവശ്യം ബുദ്ധിയും വേണമെന്ന് നിസാർ മനസ്സിലാക്കിയിരുന്നു...

എത്രമാത്രം മാറിപ്പോയി നമ്മുടെ ലോകം, ഒപ്പം നമ്മളും... ഏതാനും ഭ്രാന്തന്മാരുടെ ചെയ്തികൾ കാരണം സ്നേഹത്തിനും സൌഹൃദത്തിനും ഇടയ്ക്ക് നമുക്ക് അറിഞ്ഞ് കൊണ്ട് വേലി തീർക്കേണ്ടി വരുന്നു, ആരെയും സംശയദൃഷ്ടിയോടെ അല്ലാതെ കാണാനാവാതെ വന്നിരിക്കുന്നു... കഷ്ടപ്പെടുന്നവന്റെ നേർക്ക് നീളൂന്ന സഹായഹസ്തങ്ങളിൽ ആരൊക്കെയോ കാണാവിലങ്ങുകൾ തീർത്തിരിക്കുന്നു... പത്ത് ദിർഹംസ് നീട്ടുമ്പോൾ സഹാനുഭൂതിയല്ല, ഭയവും പരിഭ്രമവുമാണ് പ്രകടമാവുന്നത്.

ഒരു പുതിയ വർഷം കൂടെ നമ്മുടെ മുന്നിൽ വന്ന് നിൽക്കുന്നു. സമാധാനം നിറഞ്ഞതായിരിക്കട്ടെ പുതിയ വർഷം എന്ന് നമുക്ക് വെറുതെ പ്രത്യാശിക്കാനാവില്ല, കാരണം നമുക്ക് ചുറ്റും നടക്കുന്നതൊന്നും തന്നെ സമയദോഷം കൊണ്ടുരുത്തിരിഞ്ഞവയല്ല. നിസ്സാരവൽക്കരിച്ചും അവഗണിച്ചും വലുതാക്കിയെടുത്ത മഹാവിപത്തുകൾ... അതിനാരൊക്കെയാണ് ഉത്തരവാദികൾ എന്നന്വേഷിക്കുന്നതാവും ഏറ്റവും വലിയ മണ്ടത്തരം. പരസ്പരം ചൂണ്ടുന്ന കുറേ വിരലുകളെ നമുക്ക് കാണാം എന്നതിലുപരി ഗുണമൊന്നുമുണ്ടാകില്ല.

വ്യക്തിപരമായെങ്കിലും എല്ലാവർക്കും നന്മയും സമാധാനവും സന്തോഷവും നൽകുന്നതാവട്ടെ പുതിയ വർഷം എന്നാത്മാർത്ഥമായി ആശംസിക്കുന്നു... വ്യക്തികളാണ് ഓരോ സമൂഹത്തിന്റെയും അടിത്തറ എന്നാണല്ലോ വെയ്പ്പ്...!

(നിസാറിന് തന്റെ ബോസ്സിനെ കാര്യം പറഞ്ഞ് മനസ്സിലാക്കായിരുന്നില്ലേ എന്നൊരു ചോദ്യം നിങ്ങളെപോലെ തന്നെ എന്നിലും അവശേഷിക്കുന്നു).