Monday, February 11, 2008

ആഴ്ചക്കുറിപ്പുകള്‍ 53

ബാബാ ആംതെ
ബാബാ ആംതെയും വിടവാങ്ങിപ്പോയി... സമൂഹത്തിലെ അവശവിഭാഗത്തെ കുറിച്ച് ചിന്തിക്കലും വ്യാകുലപ്പെടലും എല്ലാവര്‍ക്കും എളുപ്പം ചെയ്യാവുന്ന കാര്യം തന്നെ. പക്ഷെ അശണരര്‍ക്ക് വേണ്ടി ജീവിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നവര്‍ ചുരുക്കം... ജീവിതം കൊണ്ട് അത് കാണിച്ച് തന്ന അപൂര്‍വ്വം ചിലരിലൊരാളായിരുന്നു ബാബാ ആംതെയും...‍!

കുറുക്കുവഴികള്‍
പതിവിലും അധികരിച്ച ട്രാഫിക് തിരക്ക് ഞങ്ങളെ പലരും എളുപ്പത്തില്‍ പോവുന്ന ഓഫ് റോഡ് സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കി. കുറുക്കുവഴികള്‍ എപ്പോഴും വല്ലവന്‍റേം ചാണകക്കുഴിയിലോ അടുക്കള മുറ്റത്തോ ആയിരിക്കും നമ്മേ എത്തിക്കുകയെന്ന് പണ്ട് കൈനിക്കര കുമാരപിള്ള എഴുതിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് പിറകിലെ ചക്രം മണ്ണില്‍ പൂഴ്ന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ മനസ്സിലായി. മരം കോച്ചുന്ന തണുപ്പിലും വിയര്‍ക്കാന്‍ തുടങ്ങിയ ഞങ്ങളെ സഹായിക്കാന്‍ ഒരു പാകിസ്ഥാനിയെത്തി. അയാള്‍ മണ്ണില്‍ പൂഴ്ന്ന വീലിന്‍റെ എയര്‍ സ്വല്പം കളഞ്ഞു... എന്നിട്ട് വണ്ടിയെടുത്തോളാന്‍ പറഞ്ഞു... ഹോ... വണ്ടിയങ്ങ് കൂളായി കയറിപ്പോന്നു. ഞങ്ങള്‍ക്കാശ്വാസമായി... ഇനിയിപ്പോ ധൈര്യായിട്ട് ഓഫ് റോഡ് വഴി പോവ്വാലോ...! അപ്പോ പറഞ്ഞു വന്നത്... മസിലുപിടുത്തമെല്ലാം ഒഴിവാക്കി ഇത്തിരി എയറൊക്കെ അഴിച്ച് വിട്ടാല്‍ ചിലപ്പോള്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനായേക്കും!

ഞാനും എഫ്.ബി.ഐയും
ബോസ്സിന് വേണ്ടി ലെബനനിലേക്കൊരു വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍... സെന്‍ഡര്‍ കോളത്തില്‍ എന്‍റെ പേരെഴുതി... മുസ്തഫ മുഹമ്മദ്. കൌണ്ടറിലിരിക്കുന്നവന്‍ അത് നോക്കിയിട്ട് പറഞ്ഞു...

‘മുഹമ്മദ് എന്നെഴുതിയാല്‍ ആക്സപ്റ്റ് ചെയ്യില്ല...’
‘അതെന്തേ ചേട്ടാ... എന്‍റെ പേരല്ലേ എനിക്കെഴുതാന്‍ പറ്റൂ...’
‘ഞങ്ങള്‍ക്കല്ല പ്രശ്നം, എഫ്.ബി.ഐ. ഓരോ ട്രാന്‍സാക്ഷനും മോണിറ്റര്‍ ചെയ്യുന്നുണ്ട്...’
‘രണ്ടീസം മുമ്പ് കൂടെ ഞാന്‍ കുടുമത്തേക്ക് കാശയച്ചതാണല്ല്...’
‘ഇന്ത്യയിലേക്ക് കുഴപ്പമില്ല...’

എന്‍റെ സമ്മതം കൂടാതെ തന്നെ മുസ്തഫ. എം. എന്ന് ചുരുക്കിയെഴുതി അയാള്‍.

ഇതിലെ ലോജിക് എനിക്കെത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല... അതോ ഇനി അവിടെയിരിക്കുന്നവന്‍ തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്നതിന്‍റെ കുഴപ്പമോ!

‘ഉപ്പാ... ആ പേരൊന്ന് മാറ്റുപ്പാ...’ എന്ന് പറയുമ്പോള്‍ ഉപ്പ എങ്ങനെ പ്രതികരിക്കും എന്നതുണ്ടോ ഈ എഫ്. ബി. ഐക്കറിയുന്നു!

തണുപ്പ്
അടുത്ത കാലത്തൊന്നും ഉണ്ടാവാത്തത്രയും കൂടിയ തണുപ്പാണിത്തവണ യു.എ.ഇ. യില്‍. റൂം ഹിറ്ററുകള്‍ക്കൊക്കെ മാര്‍ക്കറ്റില്‍ ഭയങ്കര ഡിമാന്‍റ്. ഇവിടുത്തെ പൊള്ളുന്ന ചൂടിന്‍റെ കാഠിന്യം ഓര്‍ത്ത് നെടുവീര്‍പ്പിടുമ്പോള്‍ ആലോചിക്കും... വല്ല യൂറോപ്പിലെങ്ങാനം ആയിരുന്നെങ്കില്‍...! പക്ഷെ, ഈ വര്‍ഷത്തെ തണുപ്പ്... ഇതിലും ഭേദം ചൂട് തന്നെയാണേ... എന്ന് മറിച്ച് ചിന്തിപ്പിക്കുന്നു... ഒന്നുമില്ലെങ്കിലുമൊരു വീശാമ്പാളയെടുത്ത് വീശിയാലെങ്കിലും ചൂടിനൊരു ആശ്വാസം കിട്ടുമല്ലോ!

മൊബൈല്‍ തരംഗം
‘ചെറുക്കന്‍ എന്തൊക്കെ കൊണ്ട് തന്നു...’ ഭാര്യയുടെ അനിയത്തിയോട് വാച്ച് കെട്ടല്‍ ചടങ്ങിന്‍റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ എനിക്ക് കിട്ടിയ മറുപടി എന്നെ ചിരിപ്പിച്ചു...!

‘വാച്ചും ബ്രെയ്സ് ലെറ്റും... പിന്നെ... ഒരു മൊബൈലും...’

‘റീ ചാര്‍ജ് കൂപ്പണും തന്നിട്ടില്ലേ...’ അറിയാതെ ഞാന്‍ ചോദിച്ചു പോയി... അല്ലെങ്കിലേ സ്വര്‍ണ്ണത്തിനൊക്കെ തീപിടിച്ച വിലയാ... അതിലിടയ്ക്കിനി...!

വിവാഹരാത്രിയില്‍ നാണത്തോടും സങ്കോചത്തോടും കൂടി പരിചയപ്പെട്ടിരുന്ന വധൂവരന്മാര്‍ ഏറെക്കുറെ നമുക്കന്യമായി കഴിഞ്ഞു.

പാച്ചുവിന്‍റെ ലോകം
നാട്ടില്‍, ഒരു ചടങ്ങിനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയതായിരുന്നു പാച്ചുവും ഉമ്മയും ഉപ്പുപ്പയും ഉമ്മുമ്മയും കൂടെ...

പാച്ചുവിന് അവിടെയിരിക്കുന്ന ഒരു ടോയ് ഇഷ്ടപ്പെട്ടു... അതെടുത്ത് കുറച്ച് നേരം നോക്കിയ പാച്ചു ഉമ്മുമ്മാട് അതാവശ്യപ്പെട്ടത് ഇങ്ങിനെയായിരുന്നു...

‘ഉമ്മമ്മാടെ ആഗ്രഹാണ്..ല്ലേ... പച്ചൂനിത് വാങ്ങിച്ചരാന്‍...’

ഉമ്മുമ്മ അത് എപ്പോ വാങ്ങിച്ചു എന്ന് ചോദിച്ചാ പോരേ!

31 comments:

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകള്‍ 53

ഉള്ളടക്കം:
- ബാബാ ആംതെ
- കുറുക്കുവഴികള്‍
- ഞാനും എഫ്.ബി.ഐയും
- തണുപ്പ്
- മൊബൈല്‍ തരംഗം
- പാച്ചുവിന്‍റെ ലോകം

വല്യമ്മായി said...

കുമാരപിള്ള അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഞാനിപ്പ കേട്ട്.

പാചുവിനെ കൂട്ടി കടയില്‍ കേരുന്നതിനെ കുറിച്ച് മുന്നറിയിപ്പ് തന്നത് നന്നായി :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എഫ്ബിഐ മണ്ടന്മാര്‍ക്കറിയോ തീവ്രവാദികളു പണമയക്കുന്നത് ജോര്‍ജ് ബുഷ് എന്ന പേരു വച്ചാവും എന്ന്!!!!

പാച്ചൂ കൊള്ളാലോ നമ്പര്‌... ആരും പിള്ളാര്‍ക്കീയാഴ്ചക്കുറിപ്പ് വായിച്ച് കൊടുത്തേക്കരുത്. (അഡല്‍റ്റ്സ് ഓന്‍ലി-- പിള്ളാരു വായിച്ചാ അച്ഛന്മാര്‍ക്കു കീശയ്ക്ക് ഓട്ടയാവും എന്ന് മാത്രം..:))

സുല്‍ |Sul said...

ഇന്നു പബ്ലിഷിയ ഒരു കവിത സത്യമെന്നു പറയുന്ന അഗ്രജന്റെ ആഴ്ചകുറിപ്പുകളുടെ കെട്ടും മട്ടും. ഈ മരണവാര്‍ത്തകള്‍ മുന്നില്‍ തന്നെ സ്ഥാനം പിടിക്കുന്നതെന്തിന്.
അടുത്ത ആഴ്ചമുതല്‍ പാചുവിന്റെ ലോകം ആദ്യം വരട്ടെ. നല്ല വാര്‍ത്തകള്‍ അവസാനത്തേക്കു വെക്കുന്നതിന്റെ ലോജിക്ക് എന്താണെന്നറിയാമോ.
എയറുവിട്ടാല്‍ പയറു പയറു പോലെ കാര്യങ്ങള്‍ നടക്കുമെന്നു മനസ്സിലായില്ലേ. ജീവിതത്തില്‍ പകര്‍ത്തിക്കോളൂ :)
നന്നായിരിക്കുന്നു.
-സുല്‍

[ nardnahc hsemus ] said...

മുസ്തഫാ മുസ്തഫാ.. ഡോണ്ട് വറീ...മുസ്തഫാ...!
അമേരിക്കക്കാര്‍ക്ക് അങ്നൊരു പേടിയുള്ളത് നല്ലത് തന്നെന്നേ ഞാന്‍ പറയൂ...

(എയറുപോവാന്‍ ഗ്യാസിന്റ്റെ ഗോലി കഴിച്ചാ മത്യോ?)

Sharu (Ansha Muneer) said...

പാച്ചു കൊള്ളാമല്ലോ.... :)
പോസ്റ്റ് നന്നായി കെട്ടോ....

അഭിലാഷങ്ങള്‍ said...

"ന്റെ പാച്ചുക്കുട്ടീ.. നിന്നെകൊണ്ട് തോറ്റല്ലോ മോളൂ...!"

ഓഫ് ടോപ്പിക്ക്:

ഇപ്പഴല്ലേ മനസ്സിലായത് പാച്ചൂനെ ദുബായിലേക്ക് യാത്രയയക്കാന്‍ ഉമ്മൂമ്മ “എയര്‍പോര്‍ട്ടില്‍“ വരാതിരിക്കാനുള്ള കാരണം. അല്ല, അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ബീമാനങ്ങള്‍ കാണിച്ച് പാച്ചു ഇതേ ചോദ്യം ചോദിച്ചിരുന്നേല്‍...! (പാവം ഉമ്മൂമ്മ!)

:-)

Ziya said...

ഈ ആഴ്‌ച്ചത്തെ കുറിപ്പ് വായന മുതലായി. നന്നായി, നന്ദി!

-ബാബാ ആംതെ...
ആദരാഞ്ജലികള്‍!

- കുറുക്കുവഴികള്‍
ലളിതമായ ഒരു ലോകസത്യം സന്ദര്‍ഭോചിതമായി പറഞ്ഞിരിക്കുന്നു.
ഞങ്ങള്‍ മരുഭൂമീല്‍ പോണത് ലന്‍ഡ് ക്രൂസറിന്റെ നാലു വീലിന്റേം കാറ്റ് 50% അഴിച്ചു വിട്ടിട്ടാണ്!

- ഞാനും എഫ്.ബി.ഐയും
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത മുഹമ്മദ് ആറ്റ (? വെസ്റ്റെണ്‍ യൂണിയന്‍ വഴിയാണ് പണമയച്ചതത്രേ; രണ്ടു തവണ. അതിനു ശേഷം അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റും ഫോറിന്‍ അസറ്റ് കണ്ട്രോള്‍ ഓഫീസും പണമിടപാടുകള്‍ മോണിറ്റര്‍ ചെയ്യുന്നു. ആയിരക്കണക്കിനു മുഹമ്മദുമാരുടെ പേരുള്ള ഒരു ലിസ്റ്റും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. പണമയക്കുന്ന ആളുടെ പേരെങ്ങാനും ഇതിനോട് സാമ്യമുള്ളതായാല്‍ കുടുങ്ങി. ഏകദേശം യു എസ് $150 മില്യണ്‍ ഇത്തരം പേരുകാരുടേതായി ഇതു വരെ മരവിപ്പിച്ചിട്ടുണ്ട് അമേരിക്ക.
കാലത്തിനു് ഒരു മാറ്റമൊക്കെ വരിക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം അല്ലേ?

- തണുപ്പ്
നമ്മള്‍ പാവം മനുഷ്യരല്ലേ :)

- മൊബൈല്‍ തരംഗം
കല്യാണത്തിനു മുമ്പ് തന്നെ റേഞ്ചൊക്കെ പരിശോധിച്ച് വേണ്ടവിധം ചാര്‍ജ്ജ് ചെയ്യുന്നതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്റ്!

- പാച്ചുവിന്‍റെ ലോകം
12345 ഉമ്മ പച്ചൂന് :)

Appu Adyakshari said...

പതിവുപോലെ കേമ... അല്ലെങ്കില്‍ പോട്ടെ.... നന്നായിട്ടുണ്ട് ആഴ്ച്ചക്കുറിപ്പുകള്‍. ടയറിലെ കാറ്റഴിച്ചുവിടുന്നതിനെപ്പറ്റി കുമാരനാശാന്‍ ഇങ്ങനെ പാടിയിട്ടുണ്ടല്ലേ.. പുതിയ അറിവുതന്നെ.

ബാബ ആംതെയെപ്പറ്റി പറഞ്ഞത് വളരെ ശരിയാ അഗ്രജാ. തണുപ്പിനെപ്പറ്റി പറഞ്ഞത് എനിക്ക് ഒട്ടും പിടിച്ചില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് നമുക്ക് ജീവിക്കാന്‍ പറ്റും. അതാണനുഭവം. സൌദിയിലെ തണുപ്പ് വച്ച് നോക്കിയാല്‍ ദുബായിലെ തണുപ്പ് ഒന്നുമല്ല, ഇംഗ്ലണ്ടിലെ തണുപ്പുമായി താരതമ്യം ചെയ്താല്‍ സൌദിയിലേതും ഒന്നുമല്ല. തണുത്താല്‍ ഒരു ജായ്ക്കറ്റിട്ട് പുറത്തിറങ്ങാം. ചൂടും ഹ്യുമിഡിറ്റിയും ഒന്നിച്ചായാലോ.. ??!! അപ്പോള്‍ ഈ കാലാവസ്ഥാ വ്യതിയാനങ്ങളൊക്കെ നമുക്കും ഈഭൂമിക്കും നല്ലതിനായിത്തന്നെയാണെന്നു മനസ്സിലാക്കി സമാധാനിക്കുക. ഒന്നുംകാണാണ്ടാവില്ലല്ലോ പടച്ചവന്‍ ഇതൊക്കെ ഇങ്ങനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പ്രയാസി said...

വല്യ അന്താരാഷ്ട്ര കാര്യങ്ങളില്‍ നമുക്കെന്ത് കാര്യം..!

ഇപ്രാശ്യവും പാച്ചു തന്നെ..താരം..!

അവളല്ലെ മോള്‍..;)

നന്നായി അഗ്രൂന്റെ ഈ സ്റ്റൈല്‍.. കണ്ണാടിയും അണിയറയുമൊക്കെ കാണുന്ന മാതിരി ഒരു ഫീല്‍..!

ശ്രീ said...

ഇത്തവണയും നന്നായി അഗ്രജേട്ടാ...
ബാബാ ആംതെയെ ഓര്‍‌മ്മിച്ചതും ഉചിതമായി.

പാച്ചു വീണ്ടും ചിരിപ്പിച്ചു.
:)

Mubarak Merchant said...

ഇത്തവണത്തെ ആഴ്ചക്കുരുക്ക് പതിവിലും നന്നായി. കുറുക്കുവഴികള്‍ എപ്പോഴും വല്ലവന്‍റേം ചാണകക്കുഴിയിലോ അടുക്കള മുറ്റത്തോ ആയിരിക്കും നമ്മേ എത്തിക്കുക.. അനുഭവം ഗുരു. :)

Shaf said...

അടുത്ത ആഴ്ചമുതല്‍ പാചുവിന്റെ ലോകം ആദ്യം വരട്ടെ. നല്ല വാര്‍ത്തകള്‍ അവസാനത്തേക്കു വെക്കുന്നതിന്റെ ലോജിക്ക് എന്താണെന്നറിയാമോ.
പാച്ചു വീണ്ടും ചിരിപ്പിച്ചു.
:)
typing courtesy:sull and sree
:)

നിലാവര്‍ നിസ said...

പാച്ചു നന്നായീട്ടോ..

അച്ചു said...

പാച്ചു കലക്കി..
“മരുഭൂമിയിലെ കാറ്റഴിച്ചുവിടലുകള്‍“ എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങാനുള്ള സ്കോപ് കാണുന്നു..:)

ബയാന്‍ said...

അഗ്രൂ നന്നായിരിക്കുന്നു.

പാചുവിന് എന്തു ടോയ് ആണ്; ഇഷ്ടായത്, കുഞ്ഞുങ്ങള്‍ കടയില്‍ കയറിയാല്‍ ചൊക്ലേറ്റ്സ്-ടോയ്സ് സെക്ഷന്‍ മൊത്തമായി വിലയിടാറാണ് പതിവ്, പച്ചക്കറി വങ്ങാന്‍ പോയാല്‍ റ്റോയ്സും ചോക്ലേറ്റും കൊണ്ടു നമ്മള്‍ കറിവെക്കേണ്ടിവരും.

അടുത്തതവണ സുല്ലിനുവേണ്ടി തല കുത്തി നിന്നു ആഴ്ചക്കുറിപ്പേഴുതണം. അല്ലെങ്കില്‍ സുല്ലെശ്ഴുതും ആഴചക്കുറിപ്പുകള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാല്ലൊ വീഡ്യോണ്‍....പാച്ചൂവേയെ.............

സൂര്യോദയം said...

വായിയ്ക്കാന്‍ നല്ല സുഖം.. :-)

മറ്റൊരാള്‍ | GG said...

:)

ഏറനാടന്‍ said...

നന്നായി :)

വിചാരം said...

ജീവിച്ചിരിക്കേ തന്നെ വലിയൊരു പാഠമാണ് ആംതെ അതുകൊണ്ട് തന്നെയായിരിക്കണം ഇദ്ദേഹത്തെ കുറിച്ചൊരു പാഠം എവിടെയോ പഠിച്ചതായി ഓര്‍ക്കുന്നു. അനുസ്മരണ കുറിപ്പ് നന്നായി.

കുറുക്കു വഴികള്‍ , അത് നിന്റെ സ്ഥിരം വഴിയല്ലേ ഈ പരിപാടി (കുറുക്ക് വഴിക്ക് പോക്ക്) നിറുത്താനായില്ലേ ഇതുവരെ.. ഡാ എത്ര കാലമായി മരുഭൂമിയില്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയിട്ട് ഇതുവരെ അറിയില്ലേ കാറ്റൊന്നൊഴിച്ചാല്‍ വണ്ടി സ്ലും ന്ന് പോകുമെന്ന്, നാട്ടാരെ പറയിപ്പിക്കാന്‍ ഇന്ത്യക്കാരുടെ മാനം കെടുത്താന്‍ പച്ച തന്നെ...... (ഇതാണ് ഞാന്‍ പറഞ്ഞത് ഠോ !!!).

നിന്നെ കണ്ടാലറിയാം ഒരു തീവ്രവാദിയാണന്ന് (ഇപ്പോഴത്തെ തീവ്രവാദികള്‍ക്ക് താടിയില്ലാന്നറിയില്ലേ) കമല്‍ ഹാസനെ വട്ടം ചുറ്റിച്ച ടീമാ അവര്‍ ...
തണുപ്പ് അതടിപൊളി തന്നെ... ഞാനിവിടെ തണുപ്പാസ്വദിയ്ക്കാന്‍ എല്ലാവരും ഉറങ്ങിയാല്‍ ഹീറ്റര്‍ ഓഫ് ചെയ്യും (ഒരു ടെന്റില്‍ 70പേരാ) കാലത്ത് ആരൊക്കെ ചീത്ത പറയും ഞാന്‍ ഞാനൊന്നുമറിയില്ലാന്നുള്ള മട്ടിലിരിക്കും . :) .
പാച്ചുവിന്റെ കാര്യം ... അതുഷാര്‍ തന്നെ ..

വേണു venu said...

ബാബാ ആംതെയെ അനു‍സ്മരിച്ചത് ഉചിതമായി.

അന്യമാകുന്ന പലതില്‍‍, നാണത്തോടും സങ്കോചത്തോടും കൂടി പരിചയപ്പെട്ടിരുന്ന വധൂവരന്മാരെ‍ കൂടിചേര്‍ക്കാം അല്ലേ.:)

തറവാടി said...

പാച്ചൂന് അഗ്രജന്‍‌റ്റെ അതേ സ്വഭാവം ല്ലെ!

ദിലീപ് വിശ്വനാഥ് said...

ആഴ്ചക്കുറിപ്പുകള്‍ ഒരു വീക്ക്‍നെസ്സ് ആയി മാറുന്നുണ്ടോ എന്നൊരു സംശയം.

കുറിപ്പുകള്‍ നന്നാവുന്നുണ്ട് അഗ്രജാ...

siva // ശിവ said...

good post...thanks a lot....

Unknown said...

പാച്ചൂ..ഇങ്ങനെവേണം കുട്ടികള്‍ :)

Rasheed Chalil said...

കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി വിലപിക്കാന്‍ എളുപ്പം... പക്ഷേ അവര്‍ക്കൊപ്പം നിന്ന് ജീവിക്കാന്‍ വിശാലമായ മനസ്സും അതിലും വലിയ മനുഷ്യത്വവും ആവശ്യമാണ്. അതായിരുന്ന് ബബാ ആംതെ...

എന്റെ നാട്ടുമ്പുറത്ത് പോലും വാഴകൃഷി നടത്തുന്നവര്‍‍ വാഴപ്പഴം നന്നാവാന്‍‍ വാഴത്തട്ട പൊട്ടിച്ച് അവിടെ രാസവളം കെട്ടിവെക്കാറുണ്ടത്രെ... അത് മുതല്‍ ഭ്രൂണഹത്യവരെ നീണ്ട് കിടക്കുന്ന ഷോട്ട്ക്കട്ടുകളുടെ ഉത്സവം അല്ലേ അഗ്രജാ ജീവിതം...


എനിക്കും തോന്നാറുണ്ട്... വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വന്‍ പ്രശ്നങ്ങള്‍ വരെ ചില അല്ലറചില്ലറ ഈഗോകള്‍ കാരണമാണെന്ന്... കാറ്റൊഴിച്ച് വിട്ടാ‍ല്‍... ശരിയായി കൂടെന്നില്ല. പക്ഷേ പലപ്പോഴും കാറ്റൊഴിക്കാന്‍ പാറ്റാ‍ത്തരീതിയില്‍ പലതും വഷളാക്കപ്പെട്ടിരിക്കും.

ഞാനും പേര് ചുരുക്കേണ്ടി വന്നിട്ടുണ്ട്...

തണുപ്പായാലും ചൂടായാലും അധികമായാല്‍ കുറ്റപ്പെടുത്തുക ഞനടക്കം മനുഷ്യവര്‍ഗ്ഗത്തിന്റെ പൊതു സ്വഭാവം അല്ലേ... ബസ്സ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുമ്പോള്‍ വരുന്ന ബസ്സുകള്‍ നിര്‍ത്താതെ പോവുമ്പോള്‍ നാം ഡ്രൈവറെ തെറി വിളിക്കും. അങ്ങനെ കഷ്ടപ്പെട്ട് അവസാനം നല്ല മനസ്സുള്ള വല്ല ഡ്രൈവര്‍മാരും ബസ്സ് നിര്‍ത്തി നാം കയറിയാല്‍ പിന്നെ വേറെ ഒരു സ്റ്റോപ്പിലും നിര്‍ത്തുന്നത് നാം ഇഷ്ടപ്പെടുന്നില്ല... പൊതുസ്വഭാവം ആയി കണ്ട് നാം നമ്മോട് ക്ഷമിക്കുക മാത്രമേ പരിഹാരമുള്ളൂ...

കാലം മാറുന്നു... ചുറ്റുപാടുകളും ... ഈ തലമുറകള്‍ തമ്മിലുള്ള അകലം എന്നാല്‍ ഇതൊക്കെയാ അഗ്രൂ... മുടി നരക്കാന്‍ തുടങ്ങിയയ് നമുക്ക് ഇങ്ങനെ യൊക്കെ തോന്നും. പെണ്ണ് കാണലും കല്യാണവും എല്ലാം പുതിയ ജനറേഷന്റെ ജോലിയല്ലേ അവര്‍ അത് ചെയ്യട്ടേ... :)

പാച്ചു മിടുക്കിയാവട്ടെ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാച്ചൂ, മിടുക്കിക്കുട്ടി.

ഏ.ആര്‍. നജീം said...

പതിവ് പോലെ നന്നായിരിക്കുന്നു അഗ്രജന്‍... :)

പാച്ചുവിന് ഞങ്ങള്‍ ബൂലോകത്ത് ഒരു ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചാലോ എന്നാലോചിക്കുവാ :)

ഗീത said...

ഇവിടെ ആദ്യമായി വരികയാണ്.
കുറുക്കുവഴികള്‍ എന്ന പോസ്റ്റ് ഇഷ്ടപ്പെട്ടു (ബാക്കിയും ഇഷ്ടപ്പെട്ടു. ഇതു കൂടുതല്‍...)

ഇന്നുച്ച്യ്ക്കു കണ്ട ‘യാത്ര’ എന്ന ടി.വി. പ്രോഗ്രാമില്‍, മണലാരണ്യത്തിലൂടെ പോകുന്ന കാറിനും, ആദ്യമായി ചെയ്യുന്നത്ത്, കുറച്ചു കാറ്റഴിച്ചു വിടുക എന്നതാണെന്ന് കണ്ടു. ഇനി മണ്ണില്‍ കാറു പുതഞ്ഞുപോയാല്‍ ചെയ്യേണ്ട പരിഹാരക്രിയ എന്തെന്നു മനസ്സിലായി.
എന്റെ ബ്ലോഗിലേക്കും അഗ്രജനെ ക്ഷണിക്കുന്നു.

ആഷ | Asha said...

അതെന്താ മുസ്തഫയ്ക്ക് കൊഴപ്പമില്ലേ?
അതെന്താ അങ്ങനെ?

പാച്ചുവിന്റെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ കലക്കി!